4/1/11

വി.എസിന് പ്രതിപക്ഷ സ്വരം


തിരുവനന്തപുരം അഞ്ചുവര്‍ഷം സംസ്ഥാനം ഭരിച്ചിട്ടും പ്രതിപക്ഷനേതാവിന്‍റെ സ്വരത്തിലാണു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സംസാരിക്കുന്നതെന്നു പ്രതിരോധമന്ത്രി എ.കെ. ആന്‍റണി. പാര്‍ട്ടിക്കകത്തും മന്ത്രിസഭയിലുമൊക്കെ പ്രതിപക്ഷനേതാവിന്‍റെ ഭാഷയാണ് അദ്ദേഹത്തിന്. ഈ ഇരട്ടവേഷം ഉപേക്ഷിച്ച്, കഴിഞ്ഞ അഞ്ചു വര്‍ഷത്തെ തന്‍റെ പ്രവര്‍ത്തന നേട്ടങ്ങള്‍ നിരത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് ആന്‍റണി ആവശ്യപ്പെട്ടു.

കേസരി സ്മാരകട്രസിറ്റിന്‍റെ ജനവിധി 2011ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന് എന്തു നേടാനായെന്നു വി.എസ് ജനങ്ങളോടു പറയണം. കഴിഞ്ഞ അഞ്ചുവര്‍ഷം ചെയ്യാന്‍ കഴിയാത്തതെല്ലാം ഇനി ചെയ്യുമെന്നു പറയുന്നതു വിശ്വാസിക്കാനാകില്ല. മുഖ്യമന്ത്രിയെന്ന നിലയില്‍ ഒന്നും ചെയ്യാത്തിന്‍റെ പാപഭാരം പാര്‍ട്ടിക്കുമേല്‍ ചാരുകയാണ് വി.എസ്. സ്വന്തം പരാജയം മറച്ചുവയ്ക്കാന്‍ പാര്‍ട്ടിയെയും പാര്‍ട്ടി സെക്രട്ടറിയെയും കുറ്റപ്പെടുത്തി പുകമറ സൃഷ്ടിച്ച് സ്വയം മുഖം രക്ഷിക്കാനാണു വി.എസിന്‍റെ ശ്രമമെന്നും ആന്‍റണി പരിഹസിച്ചു.

പാര്‍ട്ടി പറഞ്ഞാല്‍ കേള്‍ക്കാത്ത അച്ചടക്കമില്ലാത്ത ആളാണു മുഖ്യമന്ത്രിയെന്നാണു പാര്‍ട്ടിക്കാര്‍ ഇതുവരെ പറഞ്ഞിരുന്നത്. സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിവന്ന് സിപിഎം രൂപീകരിച്ചവരില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏകനേതാവിനെ പാര്‍ട്ടി പൊളിറ്റ് ബ്യൂറോയില്‍ നിന്നു അച്ചടക്കത്തിന്‍റെ പേരില്‍ പുറത്താക്കി. അദ്ദേഹത്തിന്‍റെ അത്ര അംഗീകാരമില്ലാത്ത നേതാക്കള്‍ക്കു താഴെയാണ് വിഎസിനു പാര്‍ട്ടി സ്ഥാനം നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയെ ഏക നേതാവായി ഉയര്‍ത്തിക്കാട്ടി പ്രചരണം നടത്തുന്ന സിപിഎം നടപടി കലികാലവൈഭവമാണെന്നു ആന്‍റണി പറഞ്ഞു.

മുഖ്യമന്ത്രി പാര്‍ട്ടിക്കു വേണ്ടി നാടുനീളെ പ്രസംഗിച്ചു നടക്കുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം കഴിയാത്ത കാര്യമാണിത്. അഴിമതിക്കെതിരേയും സ്ത്രീപീഡനങ്ങള്‍ക്കെതിരേയും വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്നു പറയുന്ന മുഖ്യമന്ത്രി അഞ്ചുവര്‍ഷം അത്തരത്തില്‍ എന്തൊക്കെ നടപടി എടുത്തെന്നു വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ പിടിപ്പുകേടും പിടിവാശിയും കാരണം നിരവധി പദ്ധതികളാണു സംസ്ഥാനത്തിനു നഷ്ടമായത്. എന്നിട്ട് എല്ലാം മറ്റുള്ളവരുടെ പേരില്‍ പഴിചാരി രക്ഷപ്പെടുന്ന മുഖ്യമന്ത്രി സാക്ഷരകേരളത്തിന് അപമാനമാണ്. വി.എസ് സര്‍ക്കാരിന്‍റെ കാലത്ത് സംസ്ഥാനത്ത് അസാധാരണമായ ഒരു വികസനവും ഉണ്ടായില്ല. യുഡിഎഫ് അധികാരത്തില്‍ വരുന്നതു തടയാന്‍ ഒരു ശക്തിക്കും കഴിയില്ല. സംസ്ഥാനത്ത് യുഡിഎഫ് തരംഗം വീശയടിക്കുകയാണ്. റിബലുകളില്ലാത്തതും യുഡിഎഫിന്‍റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതായി ആന്‍റണി വിലയി രുത്തി.

0 comments:

Post a Comment

Image and video hosting by TinyPic