4/1/11

നമ്മള്‍ 121 കോടി

ഇന്ത്യന്‍ ജനതയുടെ അംഗബലം 121.2 കോടി. അതില്‍ 62.32 കോടി പുരുഷന്‍മാരും 58.64 കോടി സ്ത്രീകളും. 2011ലെ ജനസംഖ്യാ കണക്കെടുപ്പു ഫലം പുറത്തുവരുമ്പോള്‍ ജനങ്ങളുടെ എണ്ണത്തില്‍ പത്തു വര്‍ഷംകൊണ്ടുണ്ടായിരിക്കുന്നത് 18 കോടിയുടെ വര്‍ധന.

രണ്ട് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കിയ സെന്‍സസിന്‍റെ റിപ്പോര്‍ട്ട് സെന്‍സസ് കമ്മിഷണര്‍ ഡോ. സി. ചന്ദ്രമൗലിയും ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ളയും ചേര്‍ന്നാണ് ഇന്നലെ പ്രകാശനം ചെയ്തത്. ഒമ്പതു പതിറ്റാണ്ടിനിടെ ആദ്യമായി ജനസംഖ്യാ വളര്‍ച്ചയുടെ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയത് ഇതിലെ ഏറ്റവും വലിയ ശുഭ സൂചന. 2001ല്‍ 21.54 ശതമാനമായിരുന്ന വളര്‍ച്ചാ നിരക്ക് ഇപ്പോള്‍ 17.64% മാത്രം. നിരക്ക് കുറയുന്ന സംസ്ഥാനങ്ങളില്‍ കേരളം സ്ഥാനം നിലനിര്‍ത്തി.

മൂന്നു കോടി 33 ലക്ഷമാണ് കേരളത്തിലെ ജനസംഖ്യ. വളര്‍ച്ചാ നിരക്ക് 4.86%. 2001ല്‍ ഇത് 9.4 ശതമാനമായിരുന്നു. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ മൂന്നു ശതമാനം മാത്രമാണ് കേരളത്തില്‍.

ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനം ഉത്തര്‍പ്രദേശാണ്- 19.95 കോടി. ഇതു രാജ്യത്തെ ജനസംഖ്യയുടെ 16% വരും. കുറവ് 64,429 പേര്‍ മാത്രമുള്ള ലക്ഷദ്വീപില്‍.

ആറു വയസിനു താഴെയുള്ള കുട്ടികളുടെ എണ്ണം രാജ്യത്ത് 15.87 കോടി. 2001നെ അപേക്ഷിച്ച് 50,48,108ന്‍റെ കുറവാണിത്. കുട്ടികളുടെ എണ്ണത്തില്‍ രാജ്യത്ത് തന്നെ ഏറ്റവും കുറവ് വന്ന രണ്ടാമത്തെ ജില്ല പത്തനംതിട്ടയാണ്. ഏറ്റവും കുറവ് കോല്‍ക്കത്തയില്‍.

സെന്‍സസ് പ്രകാരം രാജ്യത്തെ സ്ത്രീ - പുരുഷ അനുപാതത്തില്‍ ഏഴു പോയിന്‍റ് വര്‍ധനയുണ്ട്. 2001ല്‍ 933 ആയിരുന്ന അനുപാതം ഇപ്പോള്‍ 940 ആയി. എന്നാല്‍, കേരളത്തില്‍ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനെക്കാള്‍ കൂടുതലായി തുടരുന്നു. ഇവിടെ 1000 പുരുഷന്മാര്‍ക്ക് 1084 സ്ത്രീകള്‍.

അതേസമയം, കുട്ടികളുടെ ആണ്‍-പെണ്‍ അനുപാതം രാജ്യത്ത് കുറയുന്നത് ആശങ്കാജനകം. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ അനുപാതമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കേരളം ഉള്‍പ്പെടെ 27 സംസ്ഥാനങ്ങളില്‍ ഇതാണവസ്ഥ.

രാജ്യത്തെ 74.04 പൗരന്‍മാരും സാക്ഷരര്‍. ശതമാന വളര്‍ച്ച 39.82. സാക്ഷരതയില്‍ പുരുഷന്മാരെക്കാള്‍ മുന്നില്‍ സ്ത്രീകള്‍. കേരളത്തില്‍ 93.91% ആളുകളും സാക്ഷരര്‍. 63% മാത്രമുള്ള ബിഹാര്‍ ഏറ്റവും പിന്നില്‍.

രാജ്യത്തെ ജനസാന്ദ്രത സ്ക്വയര്‍ കിലോമീറ്ററില്‍ 382 ആണ്. ഏറ്റവും കൂടുതല്‍ ഡല്‍ഹി നഗരത്തില്‍- 11,297. ജനസംഖ്യയുടെ വളര്‍ച്ചാ നിരക്ക് കുറയുന്നത് അടുത്ത സെന്‍സസില്‍ കൂടുതല്‍ പ്രകടമാകുമെന്നും വിലയിരുത്തല്‍.

ലോക ജനതയുടെ

17.5 ശതമാനം ഇന്ത്യക്കാര്‍

ലോക ജനസംഖ്യയുടെ 17.5 ശതമാനമാണ് ഇന്ത്യക്കാരെന്ന് സെന്‍സസ് റിപ്പോര്‍ട്ട്. 19.4% വരുന്ന ചൈനക്കാര്‍ മാത്രമാണ് ഇക്കാര്യത്തില്‍ ഇപ്പോഴും നമ്മളെക്കാള്‍ മുന്നില്‍.

യുഎസ്, ഇന്തോനേഷ്യ, ബ്രസീല്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ ആകെ ജനസംഖ്യയെക്കാള്‍ കൂടുതലാണ് ഇന്ത്യയിലെ ജനസംഖ്യ. യുപിയും മഹരാഷ്ട്രയും ജനസംഖ്യയുടെ കാര്യത്തില്‍ യുഎസിനെക്കാള്‍ മുന്നില്‍.

0 comments:

Post a Comment

Image and video hosting by TinyPic