4/3/11

ലോകകപ്പ് വിജയലഹരിയില്‍ കുവൈറ്റിലെ ഇന്ത്യന്‍സമൂഹം


കുവൈറ്റ്: ലോകകപ്പ് വിജയലഹരിയില്‍ കുവൈറ്റിലെ ഇന്ത്യന്‍സമൂഹവും. 48.2 ഓവറില്‍ ധോണി കുലശേഖരയെ നിലം തൊടാതെ സിക്സര്‍ പറത്തിയപ്പോള്‍ അതിര്‍ത്തി കടന്ന ആവേശം ആഹ്ലാദത്തില്‍ അലതല്ലി. കുവൈറ്റിലെ തെരുവുകളില്‍ ഇന്ത്യന്‍ സമൂഹം സന്തോഷം കൊണ്ട് ആര്‍പ്പുവിളിച്ചു നടന്നു. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന സാല്‍മിയയിലെയും അബ്ബാസിയയിലെയും തെരുവുകളിലായിരുന്നു ആവേശം അതിന്റെ കൊടുമുടിയിലെത്തിയത്. ഇരുപത്തിയെട്ടു വര്‍ഷത്തിനു ശേഷം ലോകകിരീടം ഇന്ത്യയില്‍ എത്തിയപ്പോള്‍ സന്തോഷനൃത്തം ചവിട്ടുകയായിരുന്നു ഇന്ത്യാക്കാര്‍. ശനിയാഴ്ച നടന്ന ലോകകപ്പ് ഫൈനലില്‍ ആറുവിക്കറ്റിനായിരുന്നു ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്.

ഇന്ത്യയുടെ വിജയത്തെ തുടര്‍ന്ന് തെരുവിലിറങ്ങിയ ആരാധകര്‍ ചെണ്ട കൊട്ടിയും ഉച്ചത്തില്‍ കാര്‍ഹോണ്‍ മുഴക്കിയുമാണ് വിജയത്തെ ആഘോഷമാക്കിയത്. ഇന്ത്യാ.... ഇന്ത്യാ.... എന്ന് ഉറക്കെ വിളിച്ച ആരാധകര്‍ ‘ഭാരത് മാത കീ ജയ്’ എന്ന് മുദ്രാവാക്യം മുഴക്കാനും മറന്നില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ആളുകള്‍ വിജയം ആഘോഷിക്കുന്നതിനായി നഗരത്തിലേക്ക് എത്തി.

ടോസ് വിവാദത്തൊടെയായിരുന്നു ഫൈനല്‍ മാച്ചിന്റെ ആരംഭം. ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയായിരുന്നു നാണയമെറിഞ്ഞത്. വന്നുവീണത് ഹെഡ് ആയിരുന്നു. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സംഗക്കാര പറഞ്ഞത് ടെയില്‍ ആണെന്നു കരുതിയ ധോണി ടോസ് കിട്ടിയെന്ന ധാരണയില്‍ ടി വി കമന്റേറ്റര്‍ രവി ശാസ്ത്രിക്കരികിലേക്കു നീങ്ങി. എന്നാല്‍ താന്‍ ഹെഡ് ആണു പറഞ്ഞതെന്ന് സംഗക്കാര അവകാശപ്പെട്ടു. ടോസിനു വന്ന മാച്ച് റഫറി ജെഫ് ക്രോ, സംഗക്കാര പറഞ്ഞതു താന്‍ കേട്ടില്ലെന്നു വ്യക്തമാക്കി. വീണ്ടും ടോസിടാന്‍ ക്രോ നിര്‍ദേശിച്ചു. ഇത്തവണ സംഗക്കാര ഹെഡ് എന്ന് ഉച്ചത്തില്‍ പറഞ്ഞു. അതുതന്നെ വീഴുകയും ചെയ്തു.

0 comments:

Post a Comment

Image and video hosting by TinyPic